സ്ക്കൂൾ തുറപ്പ്.
1960 കളുടെ അന്ത്യപാദത്തിലെ ഒരു സ്ക്കൂൾ തുറപ്പ് കാലം. അക്കാലത്ത് വീട്ടിൽ ഒരു കാലൻ കുടയുണ്ട്. മടക്കി നിലത്ത് കുത്തി നിർത്തിയാൽ ഒത്ത ഒരാളുയരം. മരക്കാലും മരം കൊണ്ടു പിടിക്കു പകരം വളഞ്ഞ അഗ്രവുമുള്ള വള കാലൻ കുട. പിന്നിലെ കാൽ നിലത്ത് കുത്തി ചില്ലറ അഭ്യാസം വേണം കുട നിവർത്താൻ. കുതിര ഞെക്കി കുടമടക്കുമ്പോൾ ചിലപ്പോൾ വിരലിലെ തൊലി ഇടയിൽ ഞെരിയും. നക്ഷത്രങ്ങളെണ്ണി നോക്കാനും പൊന്നീച്ചകളെ കാണാനുമുള്ള അസുലഭ നിമിഷങ്ങളാണത്. മഴക്കാലത്ത് മരക്കാൽ വെള്ളം കുടിച്ച് തടിച്ച് ചിലപ്പോൾ ഒറ്റക്ക് നിവർത്താന്നും പറ്റാതെയാകും. ഒരു വീട്ടിൽ നിന്ന് മൂന്നു കുട്ടികൾക്ക് ഒറ്റക്കുട. സാമ്പത്തികാസൂത്രണ മികവ് !! കൂട്ടുകാർ "ദേടാ കാലൻ കൊട വരണേയ് " എന്നാർത്തു വിളിക്കുമ്പോൾ കണ്ണു നിറയും. കുട കറക്കി വെള്ളം തെറിപ്പിച്ച് ഈർഷ്യ തീർത്ത് ഈ പണ്ടാരക്കുട ഒടിഞ്ഞു പോണേയെന്നു മുട്ടിപ്പായി പ്രാർത്ഥിക്കും. അംഗീകൃത കുട ഡോക്ടർ വേലു "ഇനിയിത് നന്നാക്കാനൊക്കൂലാ ചേട്ടാ " എന്ന് പറഞ്ഞ് ആയുധം താഴെ വച്ചപ്പോൾ കുടയ്ക്കും ഞങ്ങൾക്കും ശാപമോക്ഷമായി. കാലൻ കുട പിന്നേയും സേവനം തുടർന്നു. ഉണങ്ങാൻ പനമ്പിൽ നിരത്തിയ നെല്ല് കൊത്താൻ ഒളികണ്ണിട്ട് വരുന...