കരിയിലകൾ

 പള്ളിയുടെ പാരിഷ് ഹാളിലാണ് വിവാഹത്തിന്റെ സത്കാരം. വരന്റെ അച്ഛൻ സഹപാഠിയാണ്. നാട്ടുകാരനും. ക്ഷണിക്കാൻ വീട്ടിലെത്തിയപ്പോൾ അവൻ പറഞ്ഞിരുന്നു. ഇക്കുറി കുറച്ച് വിപുലമാണ് ക്ഷണം.


 "അതിന്റെയൊക്കെ ആവശ്യമുണ്ടോടാ? ആർഭാടമൊക്കെ ഒന്നു ലിമിറ്റ് ചെയ്ത് ആ കാശ് നീയാ പിള്ളേർക്ക് കൊടുക്ക്. "


പക്ഷെ അതൊന്നും അവന്റെയടുത്ത് വിലപ്പോയില്ല. പണ്ട് വയ്ക്കോൽ പുരയുടെ ചാണകം മെഴുകിയ വരാന്തയിൽ അവനേറ്റ ചില്ലറ അവഹേളനങ്ങൾക്ക് മറുപടി കൂടിയാണ് ഈ ആർഭാടം. ആത്മസംതൃപ്തിയിലേക്കും മധുര പ്രതികാരത്തിലേക്കുമുള്ള ഇത്തരം വിചിത്ര വഴികൾ എനിക്കത്ര പരിചിതമല്ല.


" ഇതെന്റെ ലാസ്റ്റ് പരിപാടിയാടാ . മ്മടെ കൂടെ പഠിച്ചവരെ കുറേ വിളിക്കുന്നുണ്ട്. "


"ശരി നടക്കട്ടെ, എന്തെങ്കിലും ആവശ്യമുണ്ടേൽ പറയണം " ഞാൻ നിരർത്ഥകമായ വാഗ്ദാനം ചൊരിഞ്ഞു.


കക്ഷി വാക്കുപാലിച്ചിട്ടുണ്ട്. വിശാലമായ പാരിഷ് ഹാളിനും പരിമിതികളുണ്ടെന്ന് ബോധ്യമാകുന്ന തിരക്ക്. പഴയ സതീർത്ഥ്യരെ കണ്ട് കുശലം പറയുന്നതിനിടക്കാണ് കൈ കഴുകി സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് ഒഴിവാക്കാനാവാത്തത്ര സമീപം ബീനയെ കാണുന്നത്. 


ബീനയെ ഒരുപാട് കാലം കൂടിയാണ് കാണുന്നത്. മകളുടെ അഞ്ചാം ക്ളാസുകാരിയായ , ചിത്രശലഭത്തിന്റെ പുനർജന്മം പോലൊരു കുട്ടിയുമുണ്ട് കൂടെ. അവളുടെ ചടുല മിഴികളും ഉത്സാഹം നിറഞ്ഞ ശരീരഭാഷയും , വലതു കവിളിലെ നുണക്കുഴിയും എന്തിനേറെ, അനുനാസികാസ്വരം പോലും ബീനയിൽ നിന്ന് കടം കൊണ്ടതു തന്നെ. 


" ഇവളന്നത്തെ ബീന തന്നെ " 

അവിചാരിതമായ കണ്ടുമുട്ടൽ വേഗതയേറ്റിയ നെഞ്ചിടിപ്പുകൾ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.


ബീന പുഞ്ചിരിച്ചു.. കാലത്തിന് കാര്യമായ പരിക്കേൽപ്പിക്കാൻ കഴിയാത്ത ആ പഴയ ആഭിജാത്യം സ്ഫുരിക്കുന്ന മന്ദഹാസം.


" വേണുവിന് ഒരുപാട് മാറ്റം വന്നു. ശബ്ദം മാത്രമുണ്ട് അന്നത്തേതായി ...


പിശുക്കോടെയെങ്കിലും വാക്കുകളങ്ങനെ ചാറ്റൽ മഴ പോലെ ഏറിയും കുറഞ്ഞും പെയ്തു കൊണ്ടിരുന്നു. ബീന സർക്കാർ ലാവണത്തിൽ ഉയർന്ന പോസ്റ്റിൽ റിട്ടയർ ചെയ്തു. ഭർത്താവും മകളും കുടുംബവുമായി തലസ്ഥാന നഗരിയിലാണ് താമസം. 


"അമ്മക്ക് സുഖമല്ലേ ? വിഷയ ദാരിദ്ര്യമകറ്റാൻ ഞാനൊരു ചോദ്യമെറിഞ്ഞു.


ഒരു നിമിഷം ബീന മൗനം പൂണ്ട് നിന്നു. പിന്നീട് മന്ത്രിക്കും പോലെ പറഞ്ഞു.


"അമ്മ കഴിഞ്ഞ വർഷം പോയി വേണു . അവസാന ആറുമാസം കിടപ്പിലായിരുന്നു. കൂടെ കടുത്ത ഓർമ്മക്കുറവും. "


" സോറി, ഞാനറിഞ്ഞിരുന്നില്ല " ഭാവഭേദം വിദഗ്ദ്ധമായി മറച്ച് ഞാൻ പറഞ്ഞു.


"എങ്കിലും വേണുവിനെ ഇടക്ക് തിരക്കിയിരുന്നു. "


അതെന്നെ അതിശയിപ്പിച്ച വാർത്തയായിരുന്നു.


"അമ്മ ഇടക്കൊക്കെ ചോദിക്കുമായിരുന്നു. നിന്റെ കൂടെ കോളേജിലൊക്കെ പഠിച്ച ആ മെലിഞ്ഞ പയ്യനില്ലേടീ... ആ ഗോവിന്ദൻ ? അവനെയൊന്ന് കാണാൻ പറ്റ്വോ ?


"ഗോവിന്ദനല്ലമ്മേ " ബീന പറയും. ഓർമ്മകൾ കണ്ണുപൊത്തിക്കളിപ്പിക്കുന്ന അമ്മ പേരുകൾ മാറി. മാറി പറയും.


കേശവൻ

പദ്മനാഭൻ

മുകുന്ദൻ


പക്ഷെ വേണുഗോപാലൻ എന്ന പേര് അമ്മ ഓർക്കുകയേയില്ല.. ബീന ചിരിച്ചു. വിഷാദ മേഘങ്ങൾക്കിടയിൽ വിളറിയ ചന്ദ്രക്കല പോലെയൊരു ചിരി. 


ഇടം കവിളിൽ അമ്മമ്മയിൽ നിന്ന് പകർന്നു കിട്ടിയ നുണക്കുഴി വിരിയിച്ച് ചിത്രശലഭവും മന്ദഹാസം തൂകി. 


ഇടയിലെപ്പോഴോ ഞങ്ങൾക്കിടയിൽ ഒരു മൗനം ഒഴുകിയെത്തി.


" അമ്മച്ചീടെ ബോയ്ഫ്രണ്ടായിരുന്നോ ഈ അങ്കിൾ ? കൊച്ചുമോൾ പൊടുന്നനെ ചോദിച്ചു.


ബീന ഒന്ന് പതറിയെന്ന് തോന്നി. ചുറ്റും വീശിയടിച്ച ചുഴലിക്കാറ്റുയർത്തിയ പൊടിപടലങ്ങൾക്കിടയിൽ അവ്യക്തമായി കാണാം. പാവാടയും ജമ്പറുമിട്ട ഒരു പതിനെട്ടുകാരി. ചടുല നയനങ്ങൾ. പ്രസരിപ്പേറിയ മുഖം. വീതി കുറഞ്ഞ നെറ്റി. ആകർഷകമായ നുണക്കുഴി വിരിയിച്ചുള്ള തൂമന്ദഹാസം. 


ഞായറാഴചകളിൽ വായനശാലയുടെ മുന്നിലൂടെ പള്ളിയിലേക്കു തിരിയുന്ന ഇടവഴിയിലേയും കോളേജ്‌ ബസ് സ്റ്റോപ്പിലേയും തപസ്സ്. ഇടനെഞ്ചിൽ നാലാം കാലം കൊട്ടിക്കയറുന്ന പഞ്ചാരിമേളം. എണ്ണമറ്റ കഥകളുതിർന്ന ചടുല മിഴികൾ . വാചാലമായ മൗനങ്ങൾ. നിമിഷായുസ്സുള്ള പിണക്കങ്ങൾ. അത്യപൂർവ്വമായി കൈക്കുമ്പിളിലൊതുക്കിയ മുഖകമലം. കൈമാറിയ ഹൃദയാക്ഷരങ്ങൾ.


 മിഴി മുനകൾ കൂട്ടി മുട്ടാതെ ശ്രദ്ധിച്ച്‌, ഉറക്കെച്ചിരിച്ച് ഞാൻ പറഞ്ഞു.


"അതെങ്ങനെ മോളേ ? മോൾടെ അമ്മച്ചി നല്ല മിടുക്കിയായിരുന്നു. അഭിനയത്തിലും , സ്പോർട്ട്സിലും, സംഗീതത്തിലുമൊക്കെ ഒരു പാട് കഴിവുകളുള്ള ഒരു മഹാ സംഭവം!


അപ്പോ അങ്കിളോ?


"അങ്കിളോ , അങ്കിളൊരു സാധാര....


പറഞ്ഞു മുഴുമുപ്പിക്കും മുമ്പ് ബീന ധൃതിയിൽ ഇടപെട്ടു.


" അങ്കിൾ അന്നും കഥയെഴുതുമായിരുന്നു മോളേ ! ബാലപംക്തിയിൽ , കയ്യെഴുത്തു മാസികയിലൊക്കെ.... ബീന വെയിലേറ്റ് വാടിയ ചിരി വിടാതെ പറഞ്ഞു.


അവിടെ നിന്ന് കാണാവുന്ന ഞങ്ങളുടെ സ്ക്കൂൾ വളപ്പിലേക്ക് ഞാൻ മിഴികൾ പറിച്ചു നട്ടു. ഇല കാണാൻ കഴിയാത്ത വിധം ഇറുകെ പൂത്തിരുന്ന വാക ഇലകൊഴിഞ്ഞ് ശിഖരങ്ങളുണങ്ങി ഒരു ദയനീയ ചിത്രമായി നിൽക്കുന്നു. ഓടിട്ട പഴയ കെട്ടിടത്തിന് വലത് ഭാഗത്ത് പുതിയ കെട്ടിടം വന്നിരിക്കുന്നു. സ്കൂളിനപ്പുറം പരശ്ശതം തവണ ഇരുവരുടേയും നിശ്വാസങ്ങളേറ്റുവാങ്ങിയ, ഏതാണാദ്യം അവസാനിക്കുക എന്ന പന്തയത്തിലേർപ്പെട്ട , നെടുനീളൻ നിരത്തും ഓരം ചേർന്ന വയലും. 


" സ്ക്കൂളാകെ മാറി. " ഞാൻ പറഞ്ഞു. എന്തുകൊണ്ടോ വാക്കുകൾക്കിടയിൽ ഉറയുന്ന മൗനം ഈ കൂടിക്കാഴ്ചയിലെ കൗതുകം ചോർത്തുന്നത് ഞാനറിയുന്നുണ്ട്.


" ഓരോ സാഹചര്യമല്ലേ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നമ്മളും ഒരുപാട് മാറിപ്പോയി. "  

വിദൂരതയിൽ മിഴിയൂന്നി പിറുപിറുക്കുന്നതു പോലെയാണ് ബീനയത് പറഞ്ഞത്.


ദൂർബ്ബലമായ തിരക്കഥ കൊണ്ട് വിരസമായ നാടക രംഗമായി മാറിക്കൊണ്ടിരുന്ന കൂടിക്കാഴ്ച അവസാനിപ്പിക്കാറായെന്ന് എനിക്ക് തോന്നിത്തുടങ്ങി.


"ഇനിയെന്നെങ്കിലും കാണാം ബീനേ ... കൊച്ചുമോളുടെ കവിളിൽ തട്ടി ഞാൻ യാത്ര ചോദിച്ചു.


ബീനയൊന്നു ചിരിച്ചു. ഇത്തവണ കരി പിടിച്ച റാന്തലിന്റെ താഴ്ത്തിയ തിരിനാളം പോലെ മങ്ങിയ ചിരി. പിന്നെ മിഴികൾ നിലത്തൂന്നി മെല്ലെ തലയാട്ടി.


ഉണക്കേറ്റ് മെലിഞ്ഞ വാകക്കൊമ്പിലിരുന്ന പക്ഷി എന്നോടെന്തോ പറഞ്ഞു. ഭാരമേറിയ പാദങ്ങൾ പെറുക്കി വച്ച് ഞാൻ സാവധാനം ആ നിരത്തിലേക്കിറങ്ങി.

Comments

Post a Comment

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ